Skip to main content

വിശ്വസ്തതയോടെ പ്രിയനന്ദിനി

ഇടവപ്പാതിയെ ഓർമ്മിപ്പിയ്ക്കുന്ന മുഖമായിരുന്നു അവളുടേത്. എത്ര ചിരിച്ചാലും വാടി കൂമ്പി നിൽക്കുന്ന കണ്ണുകൾ. അലസമായി മെടഞ്ഞിട്ട മുടി. മായാൻ തുടങ്ങുന്ന കരിമഷി പൊട്ട്. എന്തോ മറന്ന മട്ടിലുള്ള നടത്തം. പ്രിയനന്ദിനി ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ആശങ്കകളും സംശയങ്ങളും നൽകിയ പെൺകുട്ടിയായിരുന്നു. എന്തൊക്കെയോ രഹസ്യങ്ങൾ മനസ്സിലിട്ട് വരട്ടിയെടുത്ത് കൃത്രിമമായ ഒരു അസാധാരണത്വം സൃഷ്ടിച്ചിരിയ്ക്കുകല്ലേ എന്ന് പോലും ഞങ്ങൾ സംശയിച്ചിരുന്നു.അതു കൊണ്ട് തന്നെ, ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയാടിക്കൊണ്ടിരുന്ന അവളുടെ ചേതനയറ്റ ശരീരം കുറേയേറെ  വേട്ടയാടുകയും ചെയ്തിരുന്നു.


ഹോസ്റ്റൽ മെസ്സിൽ നിന്ന് ഉണങ്ങിയ രണ്ട് പരിപ്പ് വടയും വെള്ളം കാച്ചിയ ചായയും അകത്താക്കി ഇക്കണോമിക്സിലെ ആശയോട് സൊറയും പറഞ്ഞ് റീഡിംഗ് റൂമിലേയ്ക്ക് നടക്കുമ്പോഴാണ് പ്രിയയെ അവസാനമായി കണ്ടത്. കൈയ്യിൽ ചുരുട്ടി പിടിച്ച ഒരു മാസികയും കുറച്ച് കടലാസുകളും, ആരെയോ കാത്തു നിൽക്കുന്നത് പോലെ . പതിവ് പോലെ ഒരു ചിരി കൈമാറ്റം നടത്തിയിട്ട് അവൾ മാഞ്ഞു പോയി. എപ്പോഴും അങ്ങനെ തന്നെയായിരുന്നു. കരയാൻ വിമ്മി നിൽക്കുന്ന മുഖത്ത് ഒട്ടിച്ച് വെച്ച പ്ലാസ്റ്റിക്ക് ചിരി. അവൾ ആ കാംപസിൽ അദൃശ്യയായിരുന്നു. ഹാജർ ബുക്കിലെ ഒരു പേരെന്നതിൽ കവിഞ്ഞ് അവൾ   ആരെന്ന് പോലും ആർക്കുമറിയില്ലായിരുന്നു. റൂംമേറ്റുകൾക്ക് അവൾ തീർത്തുമൊരത്ഭുത ജീവി! കുറേ കടലാസു കൂട്ടങ്ങൾക്കിടയിൽ സ്വയമൊരു പളുങ്കു മാളിക പണിഞ്ഞ്, അതിൽ അപരിചിതമായ ജീവിതം നയിയ്ക്കുന്ന ഒരു പെൺകുട്ടി. ആരോടും ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ല. ഇതൊക്കെ  തന്നെയാകണം മൊഴിയെടുക്കാൻ വന്ന പൊലീസ് സംഘത്തെ കുഴക്കിയത് .

വീട്ടുകാർക്ക് പരാതിയില്ലാത്തിനാൽ പ്രിയനന്ദിനിയുടെ മരണം മറ്റു തലങ്ങളിലേയ്ക്ക് സഞ്ചരിച്ചില്ല. അവളുടെ മരണത്തിൽ ആത്മാർത്ഥമായി ദു:ഖിയ്ക്കാൻ ആ കലാലയത്തിൽ ആരുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. അവളുടെ മുറിയിൽ ഒപ്പം  താമസിച്ചിരുന്നവർ മറ്റു മുറികളിലേക്ക് മാറുകയും, ആ മുറി സീൽ ചെയ്ത് അടച്ചു പൂട്ടിയതിലും കവിഞ്ഞ് യാതൊന്നും സംഭവിച്ചതുമില്ല. ആ സെമസ്റ്ററവസാനം  കൊഴിഞ്ഞ ഇലകളോടൊപ്പം അവളും മണ്ണോടു ചേർന്നു.


സെമസ്റ്റർ പരീക്ഷയും ക്രിസ്തുമസും കഴിഞ്ഞ് അവസാന സെമസ്റ്റർ തുടങ്ങി. കലോത്സവ തിരക്ക്, ഇൻറ്റേണൽ യജ്ഞം എന്നിങ്ങനെ ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു. പ്രിയയും അവളുടെ കടലാസു കൂട്ടവും തിരക്കിനിടയിൽ അലിഞ്ഞില്ലാതായി, ആരുമറിയാതെ. സ്പോർട്സ് മീറ്റ് കഴിഞ്ഞ ആയിടയ്ക്കാണ് പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് പഴയ പുസ്തകങ്ങൾ മാറ്റാൻ തുടങ്ങിയത്. പതിനായിരക്കണക്കിനു പുസ്തകങ്ങൾ ! പഴയ മണം തങ്ങി നിൽക്കുന്ന ഷെൽഫുകളിൽ നിന്ന് യുങ്ങിനെയും മോപ്പാസാങ്ങിനെയും ഉർസുലയെയും താഴെയിറക്കുന്നതിനിടയിലാണ്   മിനുസമുള്ള വയലറ്റ് കടലാസുകൾ കണ്ണിലുടക്കിയത്. പ്രിയനന്ദിനി കൊണ്ട് നടന്നിരുന്ന അതേ കടലാസുകൾ... എന്തെന്നില്ലാത്ത ഭയവും ആകാംഷയും , അവൾ ആരോടും പറയാതെ സൂക്ഷിച്ച എന്തൊക്കെയോ കൈവെളളയിൽ. സിൽവിയാ പ്ലാത്തിലും, ലാർക്കിനിലും അവൾ ഒളിപ്പിച്ച് വെച്ച വാക്കുകൾ.. അവ നങ്കൂരമിടാൻ ഒരുങ്ങിയിരുന്നതാവാം..


സംബോധനയില്ലാത്ത അൻപതോളം കത്തുകൾ.ഒരേയിനം കടലാസിൽ
രണ്ട് തരം കൈപ്പടയിൽ എഴുതപ്പെട്ട കത്തുകൾ .സത്യമെന്ന് തോന്നുന്ന ഒരു മിഥ്യാ ലോകം. ആ ലോകത്തേയ്ക്കുള്ള വാതിലായിരുന്നു അവളുടെ കടലാസുകൾ. അവിടെ അവൾ സ്റ്റേജിൽ നൃത്തം ചവിട്ടുന്ന നർത്തകിയാണ്; വേഷങ്ങൾ പകർന്നാടുന്ന നടിയാണ്; ഊർജ്ജസ്വലയായ ചുണക്കുട്ടിയാണ്. എല്ലാ മത്സരങ്ങളിലും വിജയി, അസൂയാവഹമായ ജീവിതം ജീവിയ്ക്കുന്ന സർവ്വസൗഭാഗ്യവതിയായ മിടുക്കി. അവൾ ജീവിക്കാനാഗ്രഹിച്ച ജീവിതത്തെ ആ കടലാസുകളിൽ കോറിയിട്ടു.അക്ഷരങ്ങൾക്കിടയിൽ എവിടെയോ വെച്ച് യാഥാർത്ഥ്യത്തിനു പിടികൊടുത്ത് അപ്രത്യക്ഷയാകാനായിരുന്നു അവളുടെ തീരുമാനം.ആർക്കോ എഴുതിയതാകാം, അല്ലെങ്കിൽ അവൾ  ലോകത്തിന്റെ ഭാഗമായിരുന്നു എന്ന ഓർമ്മപ്പെടുത്തലാവാം.

പ്രിയനന്ദിനി, നിന്റെ പ്രകാശമറ്റ കണ്ണുകളിൽ തിരി താഴ്ത്തി വെച്ച വെളിച്ചം നിന്റെ അക്ഷരങ്ങളായിരുന്നു; വടിവൊത്ത അക്ഷരങ്ങൾ.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...