Skip to main content

ആമയിഴഞ്ചാൻ തോട്: ശോചനീയാവസ്ഥ തുടരുന്നു

കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഓപ്പറേഷൻ അനന്തയുടെയും മറ്റും ഭാഗമായി ആമയിഴഞ്ചാൻ തോട് ശുചീകരിയ്ക്കാൻ ശ്രമം നടന്നെങ്കിലും പൂർണ്ണമായി ഫലപ്രദമായിട്ടില്ല. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ അനന്ത.നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട, തമ്പാനൂര്‍ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുന്നതിനു വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെയും ജില്ല കളക്ടറുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്ത പല ഘട്ടങ്ങളിൽ നിർത്തി വെയ്ക്കുകയാണുണ്ടായത്.പഴയ ഓടകളില്‍ ചിലത് തുറന്നും ചിലത് നികത്തിയും റോഡ് താറുമാറാക്കിയിരിക്കുകയാണ്. കൃത്യമായ മാസ്റ്റര്‍പ്ലാന്‍ ഇല്ലാതെയാണ് ഓപ്പറേഷന്‍ അനന്ത ആരംഭിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ട് ഒടുവില്‍ ഗതാഗതക്കുരുക്കുകളിലേക്കെത്തിയിരിക്കുകയാണ്.ഭൂപ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമാണ് തിരുവനന്തപുരം നഗരത്തെ  ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. നഗരത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതിനപ്പുറം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇവിടെ നടന്നുകഴിഞ്ഞതായി രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

പണ്ട് ശുദ്ധജലം മാത്രം ഒഴുകിക്കൊണ്ടിരുന്ന ആമയിഴഞ്ചാൻ തോട്ടിൽ ജലം ചെളിയുമായി കലരാതിരിയ്ക്കാൻ കരിങ്കല്ല് കൊണ്ട് നിർമ്മിതമായ പലകകൾ സ്ഥാപിച്ചിരുന്നു. പിന്നീട് മണ്ണെടുപ്പിനിടയിൽ ഈ പലകകൾ അപ്രത്യക്ഷമാവുകയും ജലം ചെളിയുമായി കലരാനും തുടങ്ങി. നഗരത്തിൽ ജനപ്പെരുപ്പം വർദ്ധിച്ചതോടു കൂടി മാലിന്യ നിർമ്മാർജനത്തിന് ഇടമില്ലാതായി. തുടർന്ന് ആ മയിഴഞ്ചാൻ തോട് നഗരത്തിലെ സകല മാലിന്യങ്ങളും നിക്ഷേപിയ്ക്കാനുള്ള സ്ഥലമായി മാറി. മഴക്കാലത്ത്, തോട് നിറഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്ന സാഹചര്യമാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി രാജാജി നഗറിലും വഞ്ചിയൂരിലും ഭാഗികമായിട്ടെങ്കിലും മാലിന്യം നീക്കം ചെയ്തെങ്കിലും തകരപ്പറമ്പ് ,പഴവങ്ങാടി, തമ്പാനൂർ എന്നിവിടങ്ങളിലെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.സെൻട്രൽ തിയറ്റർ റോഡ്, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിലെ സ്ഥിതി അസഹനീയമാണ്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപമുള്ള തോടിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നു.ദുർഗന്ധവും കൊതുക് ശല്യവും മൂലം ജനങ്ങളുടെ ദുരിതം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. തോടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ അടിഞ്ഞു കിടക്കുന്നു. അതിനാൽ ജലത്തിന്റെ ഒഴുക്ക് പല ഇടങ്ങളിലായി നിലച്ചു. തോട്ടിൽ മരങ്ങൾ വളർന്നു കാടു പിടിച്ചു. സംരക്ഷണ ഭിത്തികൾ പലയിടത്തും തകരുകയും എലികളുടെ വാസസ്ഥലമായി മാറുകയും ചെയ്തിട്ടുണ്ട്. തോടിലെ ജലമൊഴുക്ക് നിലച്ചതിനാൽ കനത്ത മഴ പെയ്താൽ തോടിന്റെ കരയിൽ വെള്ളം കയറുകയും മലിന ജലം റോഡിലേക്ക് ഒഴുകുന്നത് ഈ ഭാഗത്തേക്കുള്ള കാൽനടയാത്ര പോലും ദുഷ്ക്കരമാക്കുകയാണ്.
സമീപവാസികളിൽ പലർക്കും ചൊറിച്ചിലും അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുണ്ട്. തോട്ടിൽ മാലിന്യം എറിയുന്നവരെ  പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമില്ല. മിക്ക ക്യാമറകളിലെയും ലെൻസുകൾ അപ്രത്യക്ഷമായിട്ടുണ്ട്.

2019 മേയ് മാസത്തിൽ മുൻ മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം  ശുചീകരണത്തിനും ബോധവത്കരണത്തിനുമായി മുന്നിട്ടിറങ്ങിയിരുന്നു. രാജാജി നഗറിൽ നിന്നാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.കോളനി നിവാസികൾക്ക് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ ഏജസികളാണ് മാലിന്യം ശേഖരിച്ച് കൊണ്ടു പോകുന്നത്.ഈ ഏജൻസികൾ മാലിന്യം നിക്ഷേപിയ്ക്കുന്നത് തോട്ടിലാണ്.ഇത് തടയാൻ കോളനിയിൽ ഏറോബിക്ക് ബിന്നുകൾ സ്ഥാപിയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ശുചീകരണ യജ്ഞം മുന്നോട്ട് നീങ്ങിയില്ല. പകരം, നിലവിലെ സ്ഥിതി രൂക്ഷമാണ്.

ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം നടത്തുക എന്നതാണ് ഇതിനുള്ള പരിഹാരം.
കൾവെർട്ടറുകൾ സ്ഥാപിച്ച് വഞ്ചിയൂർ മെച്ചപ്പെടുത്തിയതുപോലെ , തകരപ്പറമ്പ് , പഴവങ്ങാടി എന്നിവിടങ്ങളിലും ബോക്സ് കൾവെർട്ടറുകൾ സ്ഥാപിച്ചാൽ, പാർക്കിങ്ങ് ഏരിയയായി ഉപയോഗിയ്ക്കാവുന്നതാണ്.ഇത് സർക്കാറിന് ആദായകരവുമായേക്കും.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...