അപ്രതീക്ഷിതമായി വീണു കിട്ടിയ സുവർണാവസരമായിരുന്നു ഡൽഹി യാത്ര .അക്ഷർധാം ക്ഷേത്രം, ചാന്ദ്നി ചൗക്ക്, ജൻപഥ് എന്നിവിടങ്ങളെല്ലാം സന്ദർശിച്ച ശേഷം ലജ്പത് നഗർ മാർക്കറ്റിലേക്ക് തിരിച്ചു.കുറഞ്ഞ വിലയിൽ ആവശ്യമുള്ളതെന്തും ലഭിയ്ക്കുന്നത് കൊണ്ട് മാർക്കറ്റിൽ നല്ല തിരക്കാണ്. കാഴ്ചകളൊക്കെ കണ്ട്, കുറച്ച് ഷോപ്പിങ്ങും കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളി വന്നു. സെൻട്രൽ മാർക്കറ്റിനുള്ളിൽ ഉഗ്രൻ മോമോസ് കിട്ടുന്നൊരു കടയുണ്ടെന്ന് കേട്ടിട്ടുണ്ട് .'ഡോൾമ ആൻറി മോമോസ് ' പേരിനൊരു സ്റ്റൈലൊക്കെയുണ്ട്. ഡൽഹിയിൽ വളരെ പ്രശസ്തമായ ഡോൾമ ആൻറി മോമോസിന് ഇരുപത്തിയഞ്ച് വർഷത്തെ സേവന പാരമ്പര്യവും! എന്നാൽ പിന്നെ മോമോസ് അകത്തായിട്ടു തന്നെ കാര്യം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ഉണർന്നാൽ രാത്രി ഒൻപത് മണി വരെ നല്ല തിരക്കാണ്. വൈകിട്ട് മൂന്ന് മണിയാകുന്നതേയുള്ളു. കടയുടെ മുൻപിൽ ജനസാഗരം. കോളേജ് വിദ്യാർത്ഥികളാണ് അധികവും. ഒരു സംഘം സ്ഥലം വിടുമ്പോൾ മൂന്ന് സംഘങ്ങൾ വീണ്ടും വരുന്നു.നോക്കുമ്പോൾ, മോമോസ് മാത്രമല്ല മറ്റു പലതുമുണ്ടിവിടെ.. മെനു എന്താണെന്ന് വിശദമായിട്ടറിയാൻ കടയുടെ മുന്നിൽ ചെന്നു നിന്ന് ആകെ വീക്ഷിയ്ക്കാൻ തുടങ്ങി.
ചൈനീസ് പ്ലാറ്ററാണ് ഇവിടത്തെ മറ്റൊരാകർഷണം. സത്യം പറയാമല്ലോ, ആകെ ചുവന്നു തുടുത്തൊരു അന്തരീക്ഷം. ചില്ലി പനീർ, സ്പ്രിങ്ങ് റോൾ മഞ്ചൂരിയൻ, ചില്ലി പൊട്ടറ്റോ, ചൗമിൻ, ചില്ലി ചിക്കൻ എന്നു തുടങ്ങി രസമുകുളങ്ങളെ ഉണർത്തുന്ന നിരവധി വിഭവങ്ങൾ.
ചൈനീസ് പ്ലാറ്ററാണ് ഇവിടത്തെ മറ്റൊരാകർഷണം. സത്യം പറയാമല്ലോ, ആകെ ചുവന്നു തുടുത്തൊരു അന്തരീക്ഷം. ചില്ലി പനീർ, സ്പ്രിങ്ങ് റോൾ മഞ്ചൂരിയൻ, ചില്ലി പൊട്ടറ്റോ, ചൗമിൻ, ചില്ലി ചിക്കൻ എന്നു തുടങ്ങി രസമുകുളങ്ങളെ ഉണർത്തുന്ന നിരവധി വിഭവങ്ങൾ.
തിരക്കിനിടയിൽ എങ്ങനെയൊക്കെയോ കയറി പറ്റി മോമോസ് ഓഡർ ചെയ്തു. അര പ്ലേറ്റ് ചിക്കൻ മോമോസ് , അര പ്ലേറ്റ് വെജ് മോമോസ്. ചിക്കൻ മോമോസിന് അറുപത് രൂപയാണ് വില,വെജ് മോമോസിന് നാല്പത് രൂപയും.മോമോസിനൊപ്പം കൂട്ടുകാരായി ചട്ണിയും മയോണൈസും പ്ലേറ്റിലിരുന്ന് ചിരിച്ചു. രണ്ട് തരം ചട്ണിയുണ്ട്. എരിവ് ഇഷ്ടമുള്ളവർക്കും ഇല്ലാത്തവർക്കുമായി പ്രത്യേകം ചട്നികൾ. എരിവും ഞാനും തമ്മിൽ ചതുർത്ഥിയായതിനാൽ എരിവ് കുറഞ്ഞ ചട്നി തിരഞ്ഞെടുത്തു.
പ്ലേറ്റുമെടുത്ത് കൊണ്ട് ഇരിയ്ക്കാൻ സ്ഥലം തേടുമ്പോൾ അതാ ഒരു ഒഴിഞ്ഞ കസേര . തൊട്ടടുത്ത് ഒരു മധ്യവയസ്കനിരുന്നു കഴിയ്ക്കുന്നുമുണ്ട്. സമാധാനം! അദ്ദേഹമാണ് ഡോൾമ ആന്റിയുടെ കഥ പറഞ്ഞു തന്നത്.ലജ്പത് നഗറിൽ ആദ്യമായി ഒരു മോമോ സ്റ്റാൾ സ്ഥാപിച്ചത് ഡോൾമ സെറിങ് എന്ന ഡോൾമ ആൻറിയാണ്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറിൽ അവർ ടിബറ്റിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോൾ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു.. വിചിത്രമായ പല ജോലികളിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല. അങ്ങനെ ബിസിനസ്സ് ആരംഭിയ്ക്കാം എന്ന തീരുമാനത്തിലെത്തി,മോമോസിന്റെ ആദ്യത്തെ സ്റ്റാൾ സ്ഥാപിക്കാം. ഇതിന് മുമ്പ് ഡൽഹിയിൽ മോമോകളുടെ സംസ്കാരം ഇല്ലായിരുന്നു, അവ വിളമ്പിയിരുന്നത് റെസ്റ്റോറന്റുകളിൽ മാത്രമാണ് ഇതുപോലുള്ള സ്റ്റാളുകളിലല്ല.
കഥകൾ കേട്ട് കൊണ്ട് ചിക്കൻ മോമോസ് നുള്ളി കീറി ചട്നിയിൽ മുക്കി നാവിൽ വെച്ചു. മെല്ലെ നുണഞ്ഞു, നല്ല മൃദുവായ കഷ്ണം, ചിക്കൻ കഷണമോ ! ഒരു രക്ഷയുമില്ലാത്ത രുചി.വെളുത്തുള്ളിയും ചുവന്നുള്ളിയും മല്ലിയിലയുമൊക്കെ ചേർത്ത് തയ്യാറാക്കിയിട്ടുള്ള ചിക്കൻ ഫില്ലിങ്ങ് രസതന്ത്രികളെ മീട്ടി. ആവിയിൽ വേവിച്ചെടുത്തതിന്റെ സ്വാദ് വേറെ തന്നെ !
ശേഷം , വെജ് മൊമോസിന്റെ ഊഴമായിരുന്നു. അല്പം മയൊണൈസിൽ മുക്കി വായിലേക്കിട്ടു.കോളിഫ്ളവർ, കാരറ്റ് , കാബേജ്, എന്നിവ ചേർത്തുണ്ടാക്കിയതാണ് വെജ് മോമോസ്. പച്ചക്കറികളുടെ വേവിന്റെ പാകമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എല്ലാം കിറുകൃത്യം! ഒരു ചൈനീസ് പ്ലാറ്റർ കൂടി അകത്താക്കണമെന്നൊരു മോഹം. നോൺ-വെജ് ചൈനീസ് പ്ലാറ്ററിൽ ചൗമിൻ , ചില്ലി ചിക്കൻ, സീഖ് കബാബ് എന്നിവയാണ് ലഭിയ്ക്കുന്നത്. പ്ലാറ്ററുമായുള്ള മല്ലയുദ്ധത്തോട് കൂടി എന്റെ മനസും ആമാശയവും ഒരുപോലെ നിറഞ്ഞു. നല്ല ഭക്ഷണം നൽകുന്ന സന്തോഷവും സമാധാനവും ഒന്നു വേറെ തന്നെയാണ് എന്നതിൽ തർക്കമില്ല!
Comments
Post a Comment