'കഥയ മമ കഥയ മമ കഥകളതിസാദരം...'
ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്?
ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്.
ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.
ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാണ്. പടുകൂറ്റൻ ബംഗ്ലാവോ സുഖ സൗകര്യങ്ങളോ അയാൾക്ക് ആനന്ദമേകുന്നില്ല. പകരം ഉള്ളിന്റെ ഉള്ളിൽ അയാളിലെ കഥാകാരൻ തുന്നുന്ന കഥകളിലാണ് അയാൾ ആശ്വാസം കണ്ടെത്തുന്നത്.ശ്രാബണിയുടെ ചിന്താമണ്ഡലവും വിഭിന്നമല്ല. ഒരു ബിസിനസ്സ് സാമ്രാജ്യത്തെ വഴി തെളിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന കരുത്തുറ്റ , ഊർജ്ജസ്വലയായ ശ്രാബണിയെ കാണുമ്പോൾ പ്രേക്ഷകരും ഒന്ന് അന്ധാളിയ്ക്കും. സിനിമയുടെ ആരംഭത്തിൽ കാണുന്ന അന്തർമുഖയായ നായികയിൽ നിന്ന് ഇങ്ങനൊരു മാറ്റം ആരാണ് പ്രതീക്ഷിയ്ക്കുക ?
ബന്ധങ്ങളുടെ ശൈഥില്യവും മനുഷ്യർ കെട്ടുപാടുകളിൽ നിന്ന് ഓടി മറയാൻ സ്വീകരിയ്ക്കുന്ന മാർഗങ്ങളും, വേഗതയിലോടുന്ന ജീവിതത്തിനിടയിൽ നാം തേടുന്ന സമാധാനത്തിന്റെ നാമ്പുകളും ബിനിഷുതോയ് അനാവൃതമാക്കുന്നു. നാം ജീവിയ്ക്കാത്ത ജീവിതത്തെ കഥകളും കവിതകളുമാക്കുന്നവരെത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്.എന്നാൽ ആ കഥകൾ ഏതോ ഘട്ടത്തിൽ നമ്മുടെ അസ്തിത്വമായി മാറിയാലോ? അറിയാതെയെങ്കിലും മറ്റൊരാളുടെ ജീവിതത്തിൽ ആ കെട്ടുകഥകൾക്ക് സ്ഥാനമുണ്ടായാലോ?
കാജലും ശ്രാബണിയും യാഥാർത്ഥ്യത്തിന്റെ വെയിലിൽ നിൽക്കുമ്പോൾ കാജൽ ആഗ്രഹിയ്ക്കുന്ന തണൽ നൽകാൻ ശ്രാബണി തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിജസ്ഥിതി അറിഞ്ഞതിനു ശേഷം കാജൽ ശ്രാബണിയിൽ നിന്ന് ആഗ്രഹിച്ച സൗഹൃദം നിഷേധിയ്ക്കപ്പെടുകയാണ്. കഥകൾ കഥകളായി തന്നെയിരിക്കട്ടെ! എന്നാൽ ചിത്രത്തിന്റെ അന്ത്യത്തിൽ അവർ കണ്ട് മുട്ടുന്നത് കാജലിന്റെ അമ്മയിലൂടെയാണ്, ശ്രാബണി പറഞ്ഞു വെച്ച, ജീവിച്ച മറ്റേതോ കഥയുടെ ബാക്കിയായി..
Comments
Post a Comment