സ്വപ്നങ്ങൾ! സ്വപ്നം കാണാനാർക്കാണിഷ്ടമല്ലാത്തത്? കണ്ണ് തുറന്നും അടച്ചും സ്വപ്നങ്ങൾ കാണാൻ നാമേ വരും വിദഗ്ദ്ധരാണ്. എന്നാലും, എന്നോടാരെങ്കിലും എന്റെ സ്വപ്നമെന്താണ്? ലക്ഷ്യമെന്താണ്? ആഗ്രഹമെന്താണ് ? എന്നൊക്കെ ചോദിച്ചാൽ ഞാൻ തീർച്ചയായും കുഴങ്ങിപ്പോകും. കാലത്തിനനുസരിച്ച് എന്റെ ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ ചില സ്വപ്നങ്ങൾ, അതായത് ദീർഘമായ ഉറക്കത്തിനിടയിൽ ഒളിഞ്ഞു നോക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ എന്നെ അലോസരപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. ഈ സ്വപ്നങ്ങളിൽ നിന്നുള്ള പൂർണ്ണമായ മുക്തിയാണ് എന്റെ ആഗ്രഹം.
കേൾക്കുന്നവർക്ക് വളരെ നിസാരമായി തോന്നുമെങ്കിലും ചില പ്രത്യേക ദൃശ്യങ്ങൾ ഉൾക്കിടിലം കൊള്ളിയ്ക്കുന്നു. അത്തരത്തിലുള്ള ചില സ്വപ്നാനുഭവങ്ങളെപ്പറ്റി ഞാനിവിടെ കുറിയ്ക്കട്ടെ.
കേൾക്കുന്നവർക്ക് വളരെ നിസാരമായി തോന്നുമെങ്കിലും ചില പ്രത്യേക ദൃശ്യങ്ങൾ ഉൾക്കിടിലം കൊള്ളിയ്ക്കുന്നു. അത്തരത്തിലുള്ള ചില സ്വപ്നാനുഭവങ്ങളെപ്പറ്റി ഞാനിവിടെ കുറിയ്ക്കട്ടെ.
നാലാം തരത്തിൽ പഠിയ്ക്കുമ്പോഴാണ് സൈക്കിൾ വേണമെന്നൊരു മോഹം മനസ്സിൽ പൊട്ടി മുളച്ചത്.സൈക്കിളിനെ പറ്റിയുള്ള ദിവാസ്വപ്നങ്ങൾ കണ്ടു തുടങ്ങിയ അന്നു മുതൽ ഉറക്കത്തിൽ അതൊരു വില്ലനായി അവതരിച്ചു. കണ്ണും മൂക്കും വായുമൊക്കെയുള്ള ഭീമാകാരമായ സൈക്കിൾ ! അതെന്നെ ഏതോ കാട്ടിലൂടെ കൊണ്ടുപോവുകയാണ്. കാട്ടിൽ പലതരം അലർച്ചകൾ പ്രകമ്പനം കൊള്ളുന്നു . ഞാൻ നിലവിളിക്കുകയാണ്, എന്റെ നിലവിളിയ്ക്കനുസരിച്ച് സൈക്കിളിന്റെ വേഗവും കൂടുന്നു. ഈ വിചിത്രമായ സ്വപ്നം എന്നിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. റോഡിലേത് സൈക്കിൾ കണ്ടാലും അത് ആ രാക്ഷസ സൈക്കിളാണെന്ന് തോന്നും. വാൽക്കഷ്ണമെന്തെന്നാൽ സൈക്കിളോടിയ്ക്കാൻ എനിയ്ക്കിപ്പോഴും ഭയമാണ്. രാക്ഷസ സൈക്കിളിന്റെ കനലാട്ടം കഴിഞ്ഞതോടെ കുറച്ച് ദിവസത്തേക്ക് സമാധാനമുണ്ടായിരുന്നു.എന്നാൽ അടുത്ത സ്വപ്നം തിരശീലയ്ക്ക് പിന്നിലിരുന്ന് അണിഞ്ഞൊരുങ്ങുന്നുണ്ടായിരുന്നു. പാമ്പുകൾ!
അനിമൽ പ്ലാനറ്റിൽ കണ്ട ഏതോ ഒരു പാമ്പാണ് താരം. എന്തായാലും രണ്ട് ആഴ്ച്ചത്തേക്ക് പല നിറത്തിൽ , രൂപത്തിൽ, ഭാവത്തിൽ എണ്ണിയാലൊടുങ്ങാത്ത അത്രയും പാമ്പുകൾ എന്റെ സ്വപ്നങ്ങളിൽ വന്ന് മോഹിനിയാട്ടമാടി. പാമ്പുകളെ കണ്ട് പേടിച്ച് പാവം അമ്മയെ ചവിട്ടി തള്ളിയിട്ടു എന്നത് ദുരവസ്ഥ. അമ്പലവാസിയായ അമ്മയുടെ കണ്ടുപിടുത്തം ,അത് സർപ്പദോഷമാണെന്നായിരുന്നു.കാവായ കാവുകളിലെല്ലാം നേർച്ചയൊക്കെ കൊടുത്തെങ്കിലും സർപ്പങ്ങൾ അവരുടെ 'ചീപ്പ് ത്രിൽസ്' തുടർന്നു. എന്റെ അലർച്ചയ്ക്കും വലിയ മാറ്റമൊന്നുമുണ്ടായില്ല. കുറച്ച് കൂടി മുതിർന്നപ്പോൾ എന്നെ അലട്ടിയ സ്വപ്നങ്ങൾ അംബരചുംബികളായ കെട്ടിടങ്ങളാണ്. അതെ, ഞാനൊരു വെർട്ടിഗോയാണ്. ഉയരത്തിൽ നിന്ന് വീഴുന്ന സ്വപ്‌നങ്ങൾ എന്നെ തളർത്തുകയായിരുന്നു. അതിനാൽ ഒരു കാലയളവ് വരെ പടികൾ കയറാൻ പോലും എനിക്ക് ഭയമായിരുന്നു. കാൽ തെറ്റി ഉരുണ്ടു വീഴുന്ന രംഗങ്ങൾ എന്നെ പിൻതുടർന്നു കൊണ്ടിരുന്നു.എന്റെ ലക്ഷ്യങ്ങൾക്ക് പോലും ഇത്തരം പേടികൾ ഇടംകോലിട്ടിരുന്നു. പാരാഗ്ലൈഡിങ്, ബഞ്ചി ജമ്പിംഗ് എന്നിങ്ങനെയുള്ള വിവിധ സാഹസിക കായിക വിനോദങ്ങളിൽ നിന്ന് ഞാൻ ഇന്നും മാറി നിൽക്കുന്നു. ഉയരങ്ങളോടുള്ള പേടി നിലനിൽക്കുമ്പോൾ തന്നെയാണ് ചതുപ്പുകൾ രംഗ പ്രവേശനം ചെയ്യുന്നത്. ഏതൊക്കെയോ ചതുപ്പുകളിൽ വീണു താഴുകയും അപ്രത്യക്ഷയാവുകയും ചെയ്യുന്ന അതിദാരുണമായ രംഗങ്ങൾ. രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പ് പോലും ലഭിയ്ക്കാതെ ഉഴറുന്ന ഞാൻ . കണ്ണീരോടെ ഉറക്കമെഴുന്നേൽക്കുന്ന പ്രഭാതങ്ങൾ. എന്റെ മുന്നോടുള്ള യാത്രയെ പോലും പ്രതികൂലമായി ബാധിയ്ക്കാൻ തുടങ്ങി. ചതുപ്പുകളിൽ വീണ് മുറിവേറ്റ മനസിനെ വീണ്ടും കുത്തി നോവിയ്ക്കാൻ മുഖം മൂടി ധരിച്ച കൊള്ളക്കാർ.
ദിവാസ്വപ്നം കാണാൻ പോലും അനുവദിയ്ക്കാത്ത നിദ്രാടനങ്ങൾ. പ്രത്യാശകളെ കത്തിച്ചു കളയുന്ന വിചിത്ര സ്വപ്നങ്ങൾ. നല്ല കാര്യങ്ങൾ എന്ത് ചിന്തിച്ചാലും അതിനെയൊക്കെ നിഗ്രഹിയ്ക്കാനെത്തുന്ന ദുസ്വപ്നങ്ങളേ, ഇനിയെങ്കിലും എന്നെയൊന്നനുവദിയ്ക്കൂ, സന്ദേഹമില്ലാതെ ഉറങ്ങാൻ, സുഭഗമായ ഭാവി സ്വപ്നം കാണാൻ !
Comments
Post a Comment