തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായത് എന്റെ നാട്ടിലെ ഉത്സവങ്ങളായിരുന്നു. അക്കാര്യത്തിൽ നേരിയ ദു:ഖവുമുണ്ടായിരുന്നു. എന്നാൽ തൃശൂർ എനിക്ക് മുന്നിൽ തുറന്നിട്ടത്, നിറപ്പകിട്ടാർന്ന നിരവധി ഉത്സവങ്ങളുടെ വർണ്ണലോകമായിരുന്നു."വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം..” ഈ പാട്ടിലൂടെയാണ് കൊടകര ഷഷ്ഠിയിലേക്ക് എത്തിപ്പെടുന്നത്. സുഹൃത്തുക്കളെല്ലാവരും പറഞ്ഞ് കൊതിപ്പിച്ച ഉത്സവമായിരുന്നു കൊടകര ഷഷ്ഠി. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസമാണ് ആഘോഷിയ്ക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഷഷ്ഠിയാഘോഷം ഇതാണെന്ന് കരുതപ്പെടുന്നു. ഉറ്റ സൃഹൃത്തായ അമൃത കൊടകരക്കാരിയാണ്. അവളുടെ വീട്ടിൽ പോയാൽ ഷഷ്ഠി മഹോത്സവവും കാണാം കപ്പയും ബീഫും തിന്നാം. അങ്ങനെ ഞങ്ങൾ പതിനാലു പേരടങ്ങുന്ന വാനര സംഘം ഷഷ്ഠിയ്ക്ക് തലേന്ന് തന്നെ അമൃതയുടെ വീട്ടിൽ തമ്പടിച്ചു. ഇനി കുറച്ച് ഉത്സവവിശേഷമാവാം.
കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ഷഷ്ഠി മഹോത്സവം കൊടിയേറുന്നത്.പത്തൊൻപതോളം ദേശക്കാവടികൾ ആഘോഷത്തിൽ പങ്കെടുക്കാറുണ്ട് .ഈ ദേശകാവടികൾ തന്നെയാണ് മഹോത്സവത്തിന്റെ മുഖ്യ ആകർഷണം. വിശ്വബ്രാഹ്മണ സമാജം,മനക്കുളങ്ങര യുവജനസംഘം,മറ്റത്തൂര്‍കുന്ന്, കൊടകര കാവില്‍,എന്‍.എസ്.എസ്.കരയോഗം,മനക്കുളങ്ങര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍, കുംഭാരസമുദായം, ഗാന്ധിനഗര്‍, കൊടകരടൗണ്‍, ഉളുമ്പത്തുംകുന്ന്, തെക്കുംമുറി യുവജനസംഘം, വഴിയമ്പലം യുവസംഗമം, അഴകം യുവജനസംഘം ,ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, പുലിപ്പാറക്കുന്ന് യുവജനസംഘം, കാരൂര്‍ അരുണോദയം ,ഏകലവ്യ തുടങ്ങിയ കാവടിസംഘങ്ങളാണ് കാവടിയാട്ടത്തിൽ പങ്കെടുക്കാറുള്ളത് .
ഷഷ്ഠിക്ക് ഏഴ് ദിവസം മുൻപ് ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ചാർത്തി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു.
ഷഷ്ഠിദിവസം പുലർച്ചെ നാല് മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരത്തിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു.പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.കുന്നതൃക്കോവിൽ ക്ഷേത്രത്തിലെ പ്രധാന വഴിപാട് പാൽ, ഇളനീർ, പനിനീർ, കളഭം എന്നിവകൊണ്ടുള്ള അഭിഷേകമാണ്. കർപ്പൂരം, ഭസ്മം ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്.ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാലന്തരേ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.
വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്.
പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയും സുബ്രഹ്മണ്യസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാമെന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ് വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്.
നിലക്കാവടികളും നിശ്ചലദൃശ്യങ്ങളും പൂക്കാവടികളും കൊട്ടക്കാവടികളും വര്‍ണവസന്തം തീർക്കുമ്പോൾ ദേവാസുരവാദ്യങ്ങളുടെ നാദപ്പെരുക്കത്തില്‍ സഹൃദയസഹസ്രങ്ങള്‍ ആനന്ദത്തേരിലേറുന്ന കാഴ്ച കണ്ണിന് കൗതുകമുണർത്തുന്ന ഒന്നാണ്.
കല്പടവുകൾ കയറി കുന്നിൻ മുകളിൽ തൃക്കോവിലിൽ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർക്ക് പഴനിമലയുടെ ഒരു ചെറു പതിപ്പായി ഈ ക്ഷേത്ര ദർശനം അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഷഷ്ഠി എന്നാൽ കൊടകരക്കാരുടെ ജീവശ്വാസമാണ്. അക്ഷരാർത്ഥത്തിൽ, കൊടകരയുടെ ദേശീയോത്സവം ! പക്ഷേ, എന്നെ ആകർഷിച്ചത് മറ്റ് ചില കാര്യങ്ങളാണ്.
പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഷഷ്ഠി വിഭവസമൃദ്ധമാക്കാൻ അനേകം കച്ചവടക്കാർ . താല്ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്ത് , കണ്മഷി സ്റ്റാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയുന്നത് കാണാനൊരഴകാണ്. നേരം വെളുക്കുന്നത് വരെയും ഈ സ്റ്റാളുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തീരില്ല എന്നത് മറ്റൊരു സത്യം. ഞാനും അമൃതയും വാനര സംഘവും പുലർച്ചെ രണ്ടര മണി വരെ അമ്പലപ്പറമ്പിൽ അലഞ്ഞു തിരിഞ്ഞു നടന്നു. ഇടയ്ക്ക് നിദ്രാദേവി കടാക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുത്തില്ല. ഉത്സവകാഴ്ചകൾ കണ്ട് തളർന്ന് കണ്ണൊന്നടഞ്ഞപ്പോൾ സ്വപ്നത്തിലും ഉത്സവപ്പറമ്പും മേളവും.. ആനന്ദലബ്ധിക്കിനിയെന്തു വേണം!
Comments
Post a Comment