Skip to main content

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.
 മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു.
ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത്തിയാണ് കുടുംബം ജീവിക്കുന്നത്.  കഴിയുന്നത്ര ചെമ്മരിയാടുകളെ ബീജസങ്കലനം നടത്തുന്നതിനായി ഒരു സുഹൃത്തില്‍ നിന്ന് ഒരു മുട്ടനാടിനെ കടം വാങ്ങുന്നു. മുട്ടനാടിനെയും ഡാര്‍ഗ്യേയും തമ്മില്‍ തുലനം ചെയ്യുന്നതിലൂടെ സിനിമ അവരുടെ ലൈംഗിക തൃഷ്ണയും വെളിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
 ലൈംഗിക വിഷയങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കാത്ത, പുറത്തറിഞ്ഞാല്‍ മോശമായി  കാണുന്ന ഒരു സമൂഹത്തിന്‍റെ സംഘര്‍ഷങ്ങളും വ്യാകുലതകളും ആശങ്കകളും 'ബലൂണ്‍' മനോഹരമായി രേഖപ്പെടുത്തുന്നു.
മൂന്ന് പ്രാവശ്യം അമ്മയായി കഴിഞ്ഞ ഡ്രോല്‍ക്കര്‍ വീണ്ടും ഗര്‍ഭിണിയാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നാലാമതു കുട്ടിയുണ്ടായാല്‍ പിഴ ഈടാക്കുന്നത് കുടുംബത്തിനെ ആകമാനം തകര്‍ക്കും. ഇതിനിടയിലാണ് മുത്തച്ഛന്റെ പെട്ടന്നുള്ള മരണം. അതിനു പുറമേ ഡ്രോള്‍ക്കര്‍ ഗര്‍ഭിണിയാകുകയും ചെയ്യുന്നു. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഡാര്‍ഗ്യേയുടെ കുടുംബം തന്റെ പിതാവ് കുടുംബത്തില്‍ തന്നെ ജനിക്കാന്‍ പോകുന്നു എന്ന് വിശ്വസിക്കുന്നു. പക്ഷേ ഡ്രോള്‍ക്കര്‍ ഈ കുട്ടി ജനിക്കാന്‍ പാടില്ല എന്ന് ഉറച്ച നിലപാടെടുക്കുന്നു. അന്ധവിശ്വാസവും നിയമവും നേർക്കുനേർ നിന്ന് യുദ്ധം ചെയ്യുന്നു.
ഡാര്‍ഗ്യേ തന്റെ ആണ്‍മക്കള്‍ക്ക് രണ്ടു വലിയ ചുവന്ന ബലൂണുകള്‍ സമ്മാനിക്കുന്നു. ഒരു ബലൂണ്‍ പൊട്ടിപോകുകയും മറ്റേത് കാറ്റിലൂടെ പറന്നു ആകാശത്തിന്റെ ഉയരങ്ങളിലേക്കു പോകുന്നതുമായി കാണുന്നു. ബലൂണുകളാകുന്ന  കോണ്ടത്തിനും ദുര്‍ബലതകളുണ്ട്. സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ സ്വയം തീരുമാനം എടുക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശമുണ്ട് എന്ന വസ്തുതയും ചിത്രം ചൂണ്ടിക്കാട്ടുന്നു.


 1980- കളിലെ ചൈനയുടെ കുടുംബാസൂത്രണത്തിന്റെ ആധിപത്യം   ഡോക്ടര്‍മാര്‍ പോലും അതിക്രൂരമായി നടപ്പാക്കിയിരുന്നു. മരണപ്പെട്ട ബന്ധുക്കളുടെ പുനര്‍ജന്മത്തിലുള്ള വിശ്വാസം നിലനിര്‍ത്തുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ടിബറ്റിലുണ്ടായിരുന്നത് എന്ന് കൂടി വ്യക്തമാകുന്നു.മനുഷ്യനിര്‍മിത നയങ്ങള്‍ക്ക് വിപരീതമായി വളരെ സ്വാഭാവികമായി കാര്യങ്ങള്‍ സംഭവിക്കാമെന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു.

വിശാലമായ തുറസ്സായ ഇടങ്ങൾ, മേടുകൾ, പര്‍‌വ്വതങ്ങള്‍ നിറഞ്ഞ ലാന്‍‌ഡ്‌സ്കേപ്പുകള്‍‌ എന്നിവയുടെ ദൃശ്യമികവ് എടുത്തു പറയേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ ക്യാമറയുടെ അനാവശ്യ ജെർക്കുകളും അനുഭവപ്പെടുന്നു. അയല്‍ക്കാര്‍ തമ്മില്‍ അരങ്ങേറിയ യുദ്ധം, കാറ്റില്‍ പറക്കുന്ന ബലൂണുകള്‍, ടിബറ്റന്‍ ആത്മീയ ആചാരങ്ങള്‍, അവരുടെ ഭക്ഷണരീതി, വസ്ത്രധാരണം  എന്നിവ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

പരമ്പരാഗത ജീവിത പരിസരത്തിന്റെ ചിന്തകളുടെയും വിശ്വാസങ്ങളുടെയും അവിടെ പരിഷ്കൃത ലോകത്തിന്റെ നിയമങ്ങൾ വന്നു ചേരുന്നതിന്റെയും നേര്‍കാഴ്ചയാണ് 'ബലൂണ്‍'. ഗ്രാമീണ ടിബറ്റുകാരുടെ ലൈംഗിക ജീവിതത്തിലെ ആധുനികവും പ്രാചീനവുമായ മൂല്യങ്ങളുടെ ഏറ്റുമുട്ടലിനെ സെഡെന്‍ മനോഹരമായി വിവരിക്കുന്ന ചിത്രമാണ് ബലൂൺ.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...