കലാലയ പഠനകാലത്ത് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ അകപ്പെടുകയും എട്ട് വർഷത്തിനു ശേഷം നിരപരാധിയാണെന്ന് തെളിയുകയും വിട്ടയയ്ക്കുകയും ഒടുവിൽ ബീഫ് കൈവശം വെച്ചതിന് ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുകയും ചെയ്യുന്ന അഹ്ലാഖ് അഹമ്മദ് (ഭുട്ടു) എന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന്റെ കഥയാണ് 'ആനി മാനി'.യു.പിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.
രാഷ്ട്രീയത്തിൽ കാര്യമായി പ്രവർത്തിക്കാത്തവർ പോലും രാഷ്ട്രീയ കൊലപാതകങ്ങൾക്കു പാത്രീഭവിക്കുന്ന ദാരുണ സന്ദർഭങ്ങളാണ് ആനി മാനിയിൽ വിശകലനം ചെയ്യപ്പെടുന്നത്.
പാട്ടു പാടി കറങ്ങി ഒടുവിൽ തല കറങ്ങി വീഴുന്ന, യു.പി ഗ്രാമങ്ങളിലെ കുട്ടികൾ കളിക്കുന്ന കളിയാണ് ആനി മാനി. ജീവിതവും ഈ വിധം തന്നെയാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് വരെ സകലതും ലാഘവത്തോടെ കൈകാര്യം ചെയ്യും.എട്ട് വർഷം കഴിഞ്ഞ് ജയിൽ മോചിതനായ നായകൻ ബീഫ് നിരോധനാജ്ഞ വരുമ്പോൾ ഭാഷയറിയാത്ത കടയിലെ സഹായിയോട് പറയുന്നത് ജില്ലാധികാരിയുടെ ഭാര്യ പ്യൂണിനൊപ്പം ഒളിച്ചോടിയെന്നാണ്. തന്റെ വരുമാന മാർഗ്ഗത്തെ തടസപ്പെടുത്തുന്ന തീരുമാനമാണ് വരുന്നത് എന്ന് അയാൾ അപ്പോൾ ഉൾക്കൊള്ളുന്നില്ല. രാഷ്ട്രീയ അവബോധമില്ലാത്ത ഇത്തരത്തിൽ ഉള്ള ലക്ഷക്കണക്കിന് മനുഷ്യർ യുപിയിലുണ്ട്. പ്രശ്നം തിരിച്ചറിയുമ്പോഴേയ്ക്കും അവർ പ്രതികരണ ശേഷി നഷ്‌ടപ്പെടും വിധം ബന്ധിക്കപ്പെട്ടിരിയ്ക്കും.
അതിനോടൊപ്പം നായകനും ഭാര്യയും തമ്മിലുള്ള മനോഹരമായ പ്രണയം സിനിമ സുന്ദരമായി വരച്ചു കാണിക്കുന്നുണ്ട്. മധ്യവര്‍ഗ കുടുംബത്തിന്റെ ആകുലതകളും സന്തോഷവുമെല്ലാം നിറഞ്ഞു നിൽക്കുന്നു . ക്ലൈമാക്‌സില്‍ ഭുട്ടുവിന്റെ ശരിയായ പേര്, ഒരു അനൗണ്‍സറുടെ മേലങ്കിയണിഞ്ഞ് അവന്റെ പിതാവ് തന്നെ പറയുമ്പോള്‍ പ്രേക്ഷനുണ്ടാവുന്ന തരിപ്പിലാണ് സിനിമ അതിന്റെ തീവ്ര രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നത്.
ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളിലെ എല്ലാ വികാരങ്ങളും വിചാരങ്ങളും സമാനമാണ് , അതിനാൽ തന്നെ ഇത്രയും സങ്കീർണമായ വിഷയം പ്രേക്ഷകർ സ്വീകരിച്ചു. തന്റെ അല്ലെങ്കിൽ അയൽപക്കത്തെ ആളുടെ കഥ എന്ന രീതിയിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മൗലികാവകാശങ്ങൾ പോലും നിഷേധിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന കാലഘട്ടത്തിൽ സമൂഹത്തിനോട് തുറന്നു സംസാരിയ്ക്കുന്ന ഈ ചിത്രം അണിയിച്ചൊരുക്കാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്. വേലി തന്നെ വിള കക്കുമ്പോൾ അത് കണ്ടു നിൽക്കാതെ, കണ്ടില്ലെന്നു നടിക്കാതെ ശബ്ദമുയർത്തുന്നവർ ഈ നാട്ടിലുണ്ട് എന്ന അറിവ് തന്നെ സന്തോഷം നൽകുന്നു. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക ,രാഷ്ട്രീയ സൗന്ദര്യശാസ്ത്രപരമായ ധാരണകളെ പ്രതിനിധാനത്തിലൂടെ സാധൂകരിക്കുകയും, ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നവയെ നേരത്തെ കണ്ടറിഞ്ഞ് ആദ്യ പ്രചാരകർ ആവുകയും ചെയ്യുക എന്നതാണ് സിനിമ എന്ന ഉല്പന്നത്തിന്റെ വിജയ സമവാക്യം എന്നത് ആനി മാനി' തെളിയിക്കുന്നു.
Comments
Post a Comment