Skip to main content

기생충 ( Parasite) IFFK Film Review - 6

ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ  ഉള്ള സഞ്ചാരമാണ് 'പാരസൈറ്റ് '. ദക്ഷിണ കൊറിയൻ നഗരങ്ങളിൽ നിലനിൽക്കുന്ന വർഗ്ഗ വിവേചനത്തിന്റെയും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയമാണ് കഥാതന്തു. സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരുടെ പരസ്പര സമ്പർക്കത്തിലൂടെയും ഉപജീവനത്തിനായുള്ള പടവെട്ടലിനിടയിലൂടെയും പാരസൈറ്റ് മുന്നോട്ട് നീങ്ങുന്നു. 

സമ്പന്നവർഗ്ഗത്തിന്റെ പ്രതിനിധിയായ പാർക്ക് കുടുംബം. അവരെ സേവിയ്ക്കുന മൂൺ- ഗ്വാങ്ങ്. നിത്യജീവിതം തട്ടിമുട്ടി നീക്കുന്ന കിം കുടുംബം. ഈ മൂന്ന് കുടുംബങ്ങൾ മൂന്ന് വർഗ്ഗങ്ങളെ പ്രതിനിധീകരിയ്ക്കുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് സാമ്രാജ്യത്വശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു.നവലിബറൽ ആശയങ്ങളാൽ ചമയ്ക്കപ്പെട്ട മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ വർഗ്ഗ സമരത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും അഗ്നി പടരുന്നത് കുറച്ച് മനുഷ്യരിലൂടെയാണ്.
പണവും അധികാരവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നതിനപ്പുറം അസമത്വത്തിന്റെ രാഷ്ട്രീയം അധികാരശ്രേണിയിൽ നിലകൊള്ളുന്ന മനുഷ്യരെ അസ്വസ്ഥരാക്കുന്നു.സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യർ മാലിന്യം പോലെ എവിടെയെങ്കിലും അടിഞ്ഞുകൂടുകയോ എടുത്തെറിയപ്പെടുകയോ ചെയ്യുന്നു.
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന കാഴ്ചകളാണ് സിനിമയുടെ രണ്ടാം പകുതിയിലേത്. കി ടേക്കിന്റെ വസ്ത്രത്തിൽ നിന്നുയരുന്ന ദുർഗന്ധത്തെ പറ്റി പാർക്ക് കുടുംബം പലവുരു ചർച്ച ചെയ്യുന്നുണ്ട്.സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ വിയർപ്പിനെ പോലും ദാക്ഷണ്യമില്ലാതെ പരിഹസിയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിയ്ക്കുന്നത്.സിനിമയുടെ ആരംഭവും അവസാനവും ആലേഖനം ചെയ്യുന്നത് തൂങ്ങിക്കിടക്കുന്ന സോക്ക്സുകളിലൂടെയാണ്.ഇത് ഒരു തരത്തിൽ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അസമത്വത്തിന്റെ വേലിക്കെട്ടിൽ നിന്നു കൊണ്ടുള്ള പ്രതിരോധമാണിത്, കല തിർക്കുന്ന പ്രതിഷേധം. ഒരു പരോപ ജീവിയെ പോലെ സമ്പന്നരിൽ നിന്ന് വിഭവങ്ങൾ ഊറ്റി ജീവിയ്ക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കഥ. ഇത് അക്ഷരാർത്ഥത്തിൽ മാനവികതയുടെ മരണം തന്നെയാണ്. വർഗ്ഗ വിവേചനത്തിന്റെ പല ബിംബങ്ങൾ സിനിമയിലുടനീളമുണ്ട്. പലയിടങ്ങളിലും ശക്തമായ പശ്ചാത്തല സംഗീതത്തിലൂടെ സംഭാഷണമില്ലാതെ തന്നെ സന്ദർഭങ്ങളുടെ ഗൗരവത്തെ ഉദ്ദീപനം ചെയ്തിട്ടുണ്ട്. അവസാന രംഗത്ത് സംവിധായകൻ പ്രതീക്ഷകളുടെ നാമ്പുകൾ നൽകുന്നുണ്ട്. തടവറയിൽ എന്നെങ്കിലും വെളിച്ചം വീശുമെന്ന പ്രതീക്ഷ.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...