ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ ഉള്ള സഞ്ചാരമാണ് 'പാരസൈറ്റ് '. ദക്ഷിണ കൊറിയൻ നഗരങ്ങളിൽ നിലനിൽക്കുന്ന വർഗ്ഗ വിവേചനത്തിന്റെയും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയമാണ് കഥാതന്തു. സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരുടെ പരസ്പര സമ്പർക്കത്തിലൂടെയും ഉപജീവനത്തിനായുള്ള പടവെട്ടലിനിടയിലൂടെയും പാരസൈറ്റ് മുന്നോട്ട് നീങ്ങുന്നു.
സമ്പന്നവർഗ്ഗത്തിന്റെ പ്രതിനിധിയായ പാർക്ക് കുടുംബം. അവരെ സേവിയ്ക്കുന മൂൺ- ഗ്വാങ്ങ്. നിത്യജീവിതം തട്ടിമുട്ടി നീക്കുന്ന കിം കുടുംബം. ഈ മൂന്ന് കുടുംബങ്ങൾ മൂന്ന് വർഗ്ഗങ്ങളെ പ്രതിനിധീകരിയ്ക്കുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് സാമ്രാജ്യത്വശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു.നവലിബറൽ ആശയങ്ങളാൽ ചമയ്ക്കപ്പെട്ട മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ വർഗ്ഗ സമരത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും അഗ്നി പടരുന്നത് കുറച്ച് മനുഷ്യരിലൂടെയാണ്.
പണവും അധികാരവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നതിനപ്പുറം അസമത്വത്തിന്റെ രാഷ്ട്രീയം അധികാരശ്രേണിയിൽ നിലകൊള്ളുന്ന മനുഷ്യരെ അസ്വസ്ഥരാക്കുന്നു.സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യർ മാലിന്യം പോലെ എവിടെയെങ്കിലും അടിഞ്ഞുകൂടുകയോ എടുത്തെറിയപ്പെടുകയോ ചെയ്യുന്നു.
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന കാഴ്ചകളാണ് സിനിമയുടെ രണ്ടാം പകുതിയിലേത്. കി ടേക്കിന്റെ വസ്ത്രത്തിൽ നിന്നുയരുന്ന ദുർഗന്ധത്തെ പറ്റി പാർക്ക് കുടുംബം പലവുരു ചർച്ച ചെയ്യുന്നുണ്ട്.സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ വിയർപ്പിനെ പോലും ദാക്ഷണ്യമില്ലാതെ പരിഹസിയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിയ്ക്കുന്നത്.സിനിമയുടെ ആരംഭവും അവസാനവും ആലേഖനം ചെയ്യുന്നത് തൂങ്ങിക്കിടക്കുന്ന സോക്ക്സുകളിലൂടെയാണ്.ഇത് ഒരു തരത്തിൽ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അസമത്വത്തിന്റെ വേലിക്കെട്ടിൽ നിന്നു കൊണ്ടുള്ള പ്രതിരോധമാണിത്, കല തിർക്കുന്ന പ്രതിഷേധം. ഒരു പരോപ ജീവിയെ പോലെ സമ്പന്നരിൽ നിന്ന് വിഭവങ്ങൾ ഊറ്റി ജീവിയ്ക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കഥ. ഇത് അക്ഷരാർത്ഥത്തിൽ മാനവികതയുടെ മരണം തന്നെയാണ്. വർഗ്ഗ വിവേചനത്തിന്റെ പല ബിംബങ്ങൾ സിനിമയിലുടനീളമുണ്ട്. പലയിടങ്ങളിലും ശക്തമായ പശ്ചാത്തല സംഗീതത്തിലൂടെ സംഭാഷണമില്ലാതെ തന്നെ സന്ദർഭങ്ങളുടെ ഗൗരവത്തെ ഉദ്ദീപനം ചെയ്തിട്ടുണ്ട്. അവസാന രംഗത്ത് സംവിധായകൻ പ്രതീക്ഷകളുടെ നാമ്പുകൾ നൽകുന്നുണ്ട്. തടവറയിൽ എന്നെങ്കിലും വെളിച്ചം വീശുമെന്ന പ്രതീക്ഷ.
Comments
Post a Comment