Skip to main content

കുമ്പളങ്ങി നൈറ്റ്സ് (Kumbalangi Nights) IFFK Film Review - 8

മുഷിപ്പിയ്ക്കുന്ന നാടകീയ പരിസരങ്ങളിൽ നിന്ന് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ വറുചട്ടിയിലേയ്ക്ക് മലയാള സിനിമ കൂടുമാറി കഴിഞ്ഞിരിയ്ക്കുന്നു. കുമ്പളങ്ങി എന്ന ചെറിയ തുരുത്തിലെ ചേതോഹരമായ രാത്രികളിലൂടെ പ്രേക്ഷക മനസ്സുകളെ ആറാടിയ്ക്കുകയാണ് ' കുമ്പളങ്ങി നൈറ്റ്സ്' എന്ന 'ഫീൽ ഗുഡ് ' സിനിമ.

കൊച്ചിയ്ക്ക് സമീപമുള്ള കുമ്പളങ്ങി എന്ന തുരുത്ത് മനുഷ്യർക്കുള്ളിൽ ഉറങ്ങുന്ന ഏകാന്തമായ തുരുത്തുകളെ പ്രതിനിധാനം ചെയ്യുന്നു. കുമ്പളങ്ങിയിലേക്കുള്ള ചെറിയ സഞ്ചാരം തന്നെയാണ് ഈ സിനിമ. എന്നാൽ യാത്രയ്ക്കൊടുവിൽ നാം നമ്മെ തന്നെ ആ കുഗ്രാമത്തിൽ തേടി അലയും, മറ്റാർക്കും അറിയാത്ത വഴികൾ തേടി.. വലയെറിഞ്ഞും കള്ളുകുടിച്ചും ലക്ഷ്യങ്ങളേതുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ് സിനിമയുടെ ജീവൻ.നിറഞ്ഞ ചിരിയുടെ വേഗതയുണ്ട് ആദ്യ പകുതിക്ക്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന് സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക് പരാതിയുള്ള വീട്ടിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ വീട്ടിൽ പുതിയ അന്തേവാസികളെത്തുന്നതോടു കൂടി കഥയുടെ ഗതി മാറുന്നു. അതിനാൽ ഒരർത്ഥത്തിൽ ആ  വീടാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം.

ഒരു 'ഫീല്‍ ഗുഡ് ' സിനിമ എന്നതിന് അപ്പുറത്ത് കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്നുണ്ട് കുമ്പളങ്ങി നൈറ്റ്‌സ്. കൂടെ അമാനുഷികതകളില്ലാത്ത പച്ചയായ മനുഷ്യന്റെ ജീവിതവും തുറന്നു കാണിക്കുന്നുണ്ട്.മലയാള സിനിമയിലെ സാമ്പ്രദായിക രീതികളെ തച്ചുടയ്ക്കുന്നുണ്ട്, പല രീതികളിൽ, പല ഭാവങ്ങളിൽ.ആര്‍ക്കും വേണ്ടാത്ത പട്ടികുഞ്ഞുങ്ങളെയും പൂച്ചയെയും മറ്റും കളയുന്ന ഒരിടം. അവിടെയാണ് സജിയുടെയും ബോബിയുടെയും ബോണിയുടെയും ഫ്രാങ്കിയുടെയും വീട്. ഫ്രാങ്കി പറയുന്നുണ്ട് ആ പഞ്ചായത്തിലെ തന്നെ ഏറ്റവും ദുരന്തം വീടാണതെന്ന്. അടച്ചുറപ്പില്ലാത്ത, വാതിലുകള്‍ ഇല്ലാത്ത ഒരു വീട്.
സജിയും ബോബിയും പ്രത്യേകിച്ച് പണിയ്ക്കൊന്നും പോകാത്തവരാണ്. സുഹൃത്തായ തമിഴന്റെ ചെലവിലാണ് സജി ജീവിച്ച് പോകുന്നത്. സംസാരശേഷിയില്ലാത്ത
ബോണി സംഗീതത്തിന്റെയും ലഹരിയുടെയും ലോകത്തും ! കൂട്ടത്തിൽ ഫ്രാങ്കിയ്ക്ക് മാത്രമാണ് ദിശാബോധമുള്ളതെന്ന് തോന്നിപ്പോകും . സജി എന്ന മനുഷ്യൻ നാം നിത്യജീവിതത്തിൽ പലയിടങ്ങളിൽ വെച്ച് കാണുന്ന ഒരാളാണ്. നിരുപാധികമായി സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന ഒരു പാവം. മുഖംമൂടികളുടെ ലോകത്ത്  തന്റെ നിസ്സഹായത മറച്ച് വെയ്ക്കാനറിയാതെ വിലപിക്കുന്ന സജി. ഒറ്റപ്പെടുന്നു എന്ന തോന്നലാൽ വീർപ്പുമുട്ടി സ്വയം ഉരുകുന്ന അയാൾ പ്രേക്ഷകന്റെ മനസ്സിൽ വിങ്ങലായി മാറുകയാണ്.

സിനിമയിലെ ബേബി മോളും സിമിയും പേരറിയാത്ത വിദേശ യുവതിയും തമിഴ് പെണ്‍കുട്ടിയും, മലയാള സിനിമയുടെ അച്ചിൽ വാർത്തുവെച്ച സ്ഥിരം ബോധത്തെ പൊളിച്ചടക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. ചേട്ടന്‍ ചമഞ്ഞ് അധികാരം സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നപുരുഷനോട് ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയോടെ സംസാരിക്കണമെന്ന് പറയാന്‍ കഴിയുന്ന, സ്വന്തം നിലപാട് തീർത്തും സങ്കോചമില്ലാതെ പറയുന്ന, ഇഷ്ടം തോന്നിയവനോട് തന്നെയും കൊണ്ടേ പോകൂ എന്ന് സരസമായി പറയുന്ന സ്ത്രീകൾ .വില്ലന്റെ നിറമുള്ള ഷമ്മിയും നിഷ്കളങ്കനായ സജിയും രണ്ട് വ്യത്യസ്ത പുരുഷവിഭാഗങ്ങളുടെ പ്രതിനിധികളാണ്.ഷമ്മി നമുക്ക് ചുറ്റുമുള്ള ആണധികാരലോകത്തിന്‍റെ ‍ പരിഛേദമാണ്. സദാചാരത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിയ്ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, 'സംസ്‌ക്കാരബോധം' കൊണ്ട് നടക്കുന്ന , തീന്‍ മേശയില്‍ പോലും അധികാരം സ്ഥാപിക്കുന്ന വീട്ടുപണി ചെയ്യുന്ന പുരുഷന്മാരോട് പുച്ഛമുള്ള മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കുന്നതിൽ സുഖം കണ്ടെത്തുന്ന ഒരാള്‍. എന്നാൽ സജിയോ? സന്തോഷവും സങ്കടവും കലർപ്പില്ലാതെ പ്രകടിപ്പിയ്ക്കുന്ന ഒരു സാധു മനുഷ്യൻ.
ഈ രണ്ട് മനുഷ്യർക്കിടയിലെ ദൂരമാണ് കഥാ ശില്പം. കുമ്പളങ്ങി നൈറ്റ്സ് വെറുതെ കാണരുത് , അത് അനുഭവിയ്ക്കുക തന്നെ വേണം.. ഉയിരിൽ തൊട്ട് കൊണ്ട്..


Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...