ജോ ഒഡഗിരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് 'അരു സെൻഡോ നോ ഹാനാഷി' . ടോയ്ചി എന്ന വൃദ്ധനായ കടത്തു വഞ്ചിക്കാരന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു കുടിലിലാണ് അദ്ദേഹം താമസിക്കുന്നത്, യാത്രക്കാരെ കൂടാതെ, ജെൻസോ എന്ന നിഷ്കളങ്കനായ ഒരു ആൺകുട്ടിയോടും അദ്ദേഹം സംവദിയ്ക്കുന്നുണ്ട്. നദിക്കു കുറുകെ ഒരു പാലം പണിയുന്നു, ഇത് അയാളെ വിഷമിപ്പിക്കുന്നു. എന്നാൽ അബോധാവസ്ഥയിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തി അവളെ രക്ഷിക്കുമ്പോൾ അയാൾക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ഗുരുതരമായ കാര്യങ്ങളുണ്ടാകുന്നു.
ചിത്രത്തിന് ഭംഗി നൽകുന്നത് അതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന മനോഹരമായ ഫ്രെയ്മുകളാണ്.മനോഹരമായ ലാൻഡ്‌സ്‌കേപ്പ് പകർത്തുന്ന അനേകം വൈഡ് ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.. സാംസ്കാരികമായി സമ്പന്നമായ ജാപ്പനീസ് ഗ്രാമപ്രദേശങ്ങൾ അതിന്റെ നിറഭംഗിയോടു കൂടി അവതരിപ്പിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഛായയുള്ള പശ്ചാത്തല സ്‌കോറുകളും ഈ സിനിമ ഉപയോഗിക്കുന്നു, ഇത് കാഴ്ചാനുഭവത്തെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.എന്നാൽ ഒരു ശരാശരി പ്രേക്ഷകനെ സിനിമ കുറച്ച് സമയത്തിനുള്ളിൽ തന്നെ മടുപ്പിച്ച് തുടങ്ങും.. ഇതിവൃത്തം പ്രേക്ഷകനുമായി കൃത്യമായി സംവദിക്കുന്നില്ല. സംഭാഷണങ്ങൾ ക്രമാതീതമായി പ്രവർത്തനങ്ങൾക്ക് മുമ്പ് നടക്കുന്നു. ദൈനംദിന ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളുള്ള നിമിഷങ്ങൾ ഒപ്പിയെടുക്കാൻ വളരെയധികം സമയം ചെലവഴിക്കുന്നു. പ്രകൃതിദൃശ്യങ്ങൾക്കായി സ്ലോ ക്യാമറ പാൻ ചെയ്ത് ധാരാളം സമയം ചെലവഴിക്കുന്നു. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമയിൽ അധികം സംഭാഷണങ്ങളില്ല. പലയിടങ്ങളിലും കഥ വെറുതെ വലിച്ച് നീട്ടിയിരിയ്ക്കുന്നു. ആവശ്യമില്ലാത്ത ഇടങ്ങളിൽ മോണോ ക്രോം ഫ്രെയ്മുകളുടെ ഉപയോഗവും ഈ ഒരു ന്യൂനതയാണ്. നന്നായി എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ സിനിമ പകുതി സമയം വരെ ചുരുക്കാമായിരിക്കാമായിരുന്നു .ഏതെങ്കിലും കേന്ദ്ര ബിന്ദുവിലേക്ക് ബന്ധിപ്പിക്കാൻ പ്രയാസമാണ്. ടോയ്ച്ചി നിഗൂഢത നിറഞ്ഞ സ്വഭാവമാണ് അനാവരണം ചെയ്യുന്നത്. അത്തരമൊരു കഥാപാത്രത്തോട് സഹതപിക്കുകയും പ്രയാസമാണ്. ജെൻസോയും അങ്ങനെ തന്നെ. പെൺകുട്ടി ആരെന്നോ ഏതെന്നോ അറിയില്ല.കൂടാതെ, സിനിമയിലുടനീളം കഥാപാത്രങ്ങളുടെ വിരസമായ മൗനവും. സിനിമയുടെ വിശ്വസനീയമല്ലാത്ത ആഖ്യാന ശൈലി നിലവാരം കുറയ്ക്കുന്നു എന്നത് മറ്റൊരു വാസ്തവം. സിനിമയുടെ അവസാനമുള്ള രക്തച്ചൊരിച്ചിൽ കൂടി കഴിയുമ്പോൾ കഥയെന്തെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയും നഷ്ടപ്പെടുമെന്ന് സാരം!
Comments
Post a Comment