തിരുവനന്തപുരം:ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അനന്തപുരി സാക്ഷ്യം വഹിച്ചു. ഡിസംബർ 6 മുതൽ 13 വരെ മേള നീണ്ടു നിന്നു.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു .
ജനകീയ സ്വഭാവമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനാത്മകമാക്കാൻ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അതിന്റെ സത്ത നഷ്ടപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിന്റെ അധ്യക്ഷൻ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനായിരുന്നു.
മലയാള സിനിമയുടെ ചരിത്രം ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജൂറി ചെയര്‍മാന്‍ ഖെയ്‌റി ബെഷാറ, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത തുർക്കി ചിത്രമായ പാസ്‌ഡ് ബൈ സെൻസറായിരുന്നു ഉദ്ഘാടന ചിത്രം.
പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം പതിനാല് തിയേറ്ററുകളിലായി എഴുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള നൂറ്റി എൺപത്തിയാറ് ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത് .വിവിധ തിയേറ്ററുകളിലായി എണ്ണായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയത്. മൂവായിരത്തി അഞ്ഞൂറ് സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയായിരുന്നു ഏറ്റവും വലിയ പ്രദർശന വേദി.മിഡ് നൈറ്റ്സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങൾ ഇവിടെയാണ് പ്രദർശിപ്പിച്ചത് .മേളയുടെ നാലാം ദിനം രാത്രി പ ന്ത്രണ്ട് മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടന്നത് . മുഖ്യ വേദിയായ ടാഗോറിൽ തൊള്ളായിരത്തിലധികം സീറ്റുകളാണ് ഒരുക്കിയത് . കൈരളി ,ശ്രീ,നിള എന്നിവയിലായി ആയിരത്തി പതിമൂന്ന് സീറ്റുകളും കലാഭവനിൽ നാനൂറ്റിപ്പത്ത് സീറ്റുകളും ലഭ്യമായി .സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ,ഓൺലൈൻ സൗകര്യവും ഇത്തവണ ഒരുക്കിയിരുന്നു.റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നുവെങ്കിലും ചില സ്ഥലങ്ങളിൽ ഈ കാരണത്താൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് .ക്യൂ നിൽക്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപത് കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ട് എന്ന വസ്തുതയും ഉണ്ട്. ചില സിനിമകൾ രണ്ട് പ്രദർശനങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുകയും എന്നാൽ മറ്റ് ചില സിനിമകൾ ആവശ്യത്തിലധികം പ്രദർശനത്തിനുള്ള അവസരം ലഭിച്ചിരുന്നു എന്ന പരാതിയും പ്രേക്ഷകർ ഉന്നയിച്ചു.
നോ ഫാദേർസ് ഇൻ കാശ്മീർ , അഖുനി, ആനി മാനി എന്നിവ ചലച്ചിത്രമേളയുടെ ആകർഷണങ്ങളിൽ എടുത്ത് പറയേണ്ടവയാണ് .നിരവധി വിവാദങ്ങൾ കടന്ന് എത്തിയ ചിത്രമാണ് നോ ഫാദർസ് ഇൻ കാശ്മീർ .എന്നാൽ മികച്ച മൂല്യവും പ്രാധാന്യവും ചലച്ചിത്രമേളയിൽ നിന്ന് എല്ലാ ചിത്രങ്ങൾക്കും ലഭിച്ചിട്ടുണ്ട്. .ചില പ്രതിഷേധങ്ങളും സമാന്തരമായി നടന്നെങ്കിലും ചലച്ചിത്രമേളയുടെ നടത്തിപ്പിനെ യാതൊരു തരത്തിലും ബാധിച്ചില്ല .
മലയാളത്തിനെ മാറ്റി നിർത്തിയാൽ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുള്ള പങ്കാളിത്തം തീരെയില്ലായിരുന്നു എന്ന് തന്നെ പറയാം. മലയാളത്തിൽ ഇക്കുറി പതിനാലോളം ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ ഇടം നേടിയത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, കൃഷ്ണാനന്ദ ആർ കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്നീ അന്തർദേശീയ മത്സര വിഭാഗത്തിലും ഇടംപിടിച്ചു. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ആനന്ദി ഗോപാൽ (സമീർ വിദ്വാൻ മറാത്തി), ആക്ഷൻ നിക്കോളാസ് ( ഹിന്ദി ഇംഗ്ലീഷ്, ) മയി ഘട്ട് : ക്രൈം നമ്പർ 103/2005( ആനന്ദ് മഹാദേവൻ), ഹെല്ലാരോ ( അഭിഷേക് ഷാ ഗുജറാത്തി), എന്നീ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടവ.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ ഗതി മാറ്റം ഉള്‍ക്കൊള്ളാനാവാത്ത കുഴങ്ങി നിൽക്കുന്ന ഒരു കടത്തുവഞ്ചിക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രജതചകോരം പക്കാരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടനാണ് ലഭിച്ചത്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവര്‍ മദേഴ്‌സിന്റെ സംവിധായകനായ സീസര്‍ ഡയസ് നേടി.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ന്‍ സംവിധാനം ചെയ്ത കാമിലും , വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനിയും തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആര്‍ മോഹനന്‍ പുരസ്‌കാരം ഫാഹിം ഇര്‍ഷാദിനാണ്. (ചിത്രം ആനി മാനി). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനി മാനിക്ക് തന്നെയാണ്.മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അര്‍ഹമായി.
രണ്ടായിരത്തിയിരുപതിൽ നടക്കാൻ പോകുന്ന രജത ജൂബിലി ആഘോഷത്തോടു കൂടിയ ചലച്ചിത്ര മേളയ്ക്കാണ് ഇനിയുള്ള കാത്തിരിപ്പ്'.
Comments
Post a Comment