ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് മാത്രം പിടിപ്പെടുന്ന ' സിനിമാപ്പനി'. കേരള രാജ്യാന്തര ചലച്ചിത്രമേളയെ പറ്റിയുള്ള എന്റെ ധാരണ ഇതായിരുന്നു. നഗരം മുഴുവൻ ടാഗ് ഒക്കെ ഇട്ട് സ്റ്റൈലായി റോന്തു ചുറ്റുന്നവർ. എനിക്കതൊരു മായക്കാഴ്ച്ച തന്നെയായിരുന്നു.എന്നാലും എന്താണ് സംഭവം എന്ന് വലിയ പിടിയൊന്നുമില്ല. എന്നെങ്കിലും ഞാനും ടാഗൊക്കെ ഇട്ട് നടക്കും എന്നൊരു തോന്നൽ ഞാൻ പോലുമറിയാതെ മനസ്സിൽ കയറിക്കൂടി. കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം നടക്കാതെ പോയി. അങ്ങനെ കാത്തിരുന്ന് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് ഞാനും സ്വന്തമാക്കി.
ഒന്നാം ദിവസം അണിഞ്ഞൊരുങ്ങി തിയറ്ററിലെത്തിപ്പോൾ നേരം വൈകി. ചുമ്മാ വായ്നോക്കി നിൽക്കുമ്പോൾ അതാ അജോയ് യും വിഷ്ണുവും വരുന്നു. ഒരു സിനിമ കണ്ട് കഴിഞ്ഞിട്ടുള്ള വരവാണ്. തൊട്ട് പിന്നാലെ ആതിര മോളും സംഘവുമെത്തി. പക്ഷേ, ക്യൂ നിന്നതൊക്കെ വെറുതെയായി. സീറ്റില്ലാത്തതിനാൽ ഞാനും മാളവികയും ഗംഗയും ഔട്ട് ! എന്തായാലും രണ്ട് സിനിമകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടാം ദിവസം അവസാന നിമിഷത്തിലാണ് ഞാൻ തിയറ്ററിൽ എത്തിച്ചേർന്നത്. എങ്ങനെയൊക്കെയോ കയറി പറ്റി. നിലത്തിരുന്നു സിനിമ കാണുന്ന സുഖം !അതൊന്നു വേറെ തന്നെയാണ്.അനന്തുവും ആനിയുമൊക്കെ ഉറക്കെ വിളിച്ചെങ്കിൽ ഏതു ദിക്കിൽ നിന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കാഞ്ഞത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചില്ല
പിന്നീടുള്ള സിനിമാ യാത്രകൾ മിക്കതും ഒറ്റയ്ക്കായിരുന്നു. അപരിചിതർക്കൊപ്പം സിനിമ കാണുന്നതും ഒരു രസമാണ്. ഒരു കാര്യം പറയാതെ വയ്യ. 'ബുദ്ധിജീവി 'കളുടെ അടുത്തെങ്ങാനും പെട്ടു പോവുകയാണെങ്കിൽ തീർന്നു. കലയെ കൊലപാതകം ചെയ്ത് കൈയ്യിൽ തന്നു കളയും. സിനിമ കാണാനൊന്നും നേരമില്ല.. വിമർശനത്തോടു വിമർശനം. ക്യാമറ ആങ്കിൾ ശരിയായില്ല,നായകന്റെ ചിരി പോര, ആഖ്യാനം മെച്ചമില്ല എന്നിങ്ങനെ ഒരു ബന്ധവുമില്ലാത്ത പരാതികൾ പുലമ്പിക്കൊണ്ടിരിയ്ക്കും . ഇങ്ങനെയുള്ളവരെ തരം തിരിച്ച് മാറ്റിയിരുത്തണം എന്നൊരു എളിയ ആഗ്രഹമുണ്ട്.
സിനിമ കാണാനുള്ള നെട്ടോട്ടത്തിനിടയിൽ ഭക്ഷണത്തിന്റെ കാര്യം പോലും ഞാൻ മറന്നിരുന്നു. ഒരു സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അടുത്തതിന്റെ ക്യൂ ആരംഭിച്ചിട്ടുണ്ടാകും.പിന്നെ ആ വഴി പോകും. ഇതിനൊക്കെയിടയിൽ നിരവധി പേരെ പരിചയപ്പെടാൻ സാധിച്ചു എന്നതാണ് മറ്റൊരു സന്തോഷം. പല മേഖലകളിൽ നിന്നുള്ളവർ, പല ഭാഷകൾ സംസാരിക്കുന്നവർ ..അവരുടെ കഥകൾ.. മേളാനുഭവങ്ങൾ.. എനിക്കിതെല്ലാം പുതിയതായിരുന്നു.കൂട്ടുകാരില്ലാതെ എനിക്കൊട്ടും പരിചയമില്ലാത്ത മനുഷ്യർക്കൊപ്പം, അവരോട് കഥകൾ പറഞ്ഞ് നടക്കുന്ന എന്നെ എനിക്ക് സങ്കൽപ്പിയ്ക്കാൻ പോലും കഴിയുന്ന ഒന്നല്ല. കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് കമന്റൊക്കെ പാസാക്കി സിനിമ കാണാറുള്ള അതേ ഞാൻ ഗൗരവത്തോടെ, അച്ചടക്കത്തോടെ സിനിമകൾ കണ്ടു.
നിശാഗന്ധിയിൽ പാരസൈറ്റ് കാണാൻ പോയ ദിവസം രസകരമായിരുന്നു. പാവം സരസുവിന്റെ വക ചായയും വടയും ബജിയുമായിരുന്നു 'ഹൈലൈറ്റ്'. വൈകിയാണ് സിനിമയ്ക്ക് കേറിയതെങ്കിലും ഞങ്ങൾ ശരിയ്ക്കും ആസ്വദിച്ചു.അടുത്ത ദിവസം ശ്രീ പദ്മനാഭ തിയറ്ററിൽ ബലൂൺ കാണാൻ കയറിയപ്പോൾ എനിക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ കിട്ടി. എല്ലാവരും അറുപതിനു മേൽ പ്രായമുള്ളവരാണ്. വർക്കലയിൽ നിന്നും ഒരു സംഘമായി എത്തിച്ചേർന്നവർ. വിശ്രമജീവിതം ആസ്വാദ്യകരമാക്കാൻ ഇങ്ങനെയും ചില വഴികൾ .. അന്ന് തന്നെയാണ് ഫ്രാൻസിൽ നിന്ന് വന്ന ലൂയിസിനെ പരിചയപ്പെട്ടത്. നീല കണ്ണുള്ള ഒരു സുന്ദരക്കുട്ടപ്പൻ. പുള്ളിയ്ക്ക് മലയാള സിനിമകൾ വളരെ ഇഷ്ടം. എലി പത്തായവും യക്ഷിയുമൊക്കെ കണ്ടെന്നു പറഞ്ഞപ്പോൾ എന്റെ കിളി പറന്നു!
കമ്മിറ്റ്മെൻറ് കണ്ടതിനു ശേഷം വെറുതെ ധന്യ - രമ്യ തിയറ്ററിലേക്ക് പോയ ഞാൻ കണ്ടത് ഭീകരമായ ഒരു കാഴ്ചയാണ് . ഏ ഡാർക്ക് ഡാർക്ക് മാൻ കാണാൻ വന്നവർ തിയറ്ററിലേക്ക് ഇടിച്ച് കയറുന്നു. ആ ബഹളത്തിനിടയിൽ ഞാനും ചെന്നു കയറി കൊടുത്തു. തിക്കി തിരക്കി നിലത്തൊക്കെ ഇരുന്ന് സിനിമ കണ്ടു. അത് കഴിഞ്ഞിറങ്ങിപ്പോൾ അതാ അച്ചുവും മേഘനയും . ഒരുമിച്ച് ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങൾ സിനിമയും കണ്ട് യാത്രയായി. ഇതിനൊക്കെ ഇടയിൽ വോളന്റിയറിങ്ങ് കർമ്മനിരതനായ സാത്വിക്കിന്റെ സ്നേഹാ ന്വേഷണങ്ങളും, തമ്മിൽ തല്ലാണെങ്കിലും കാര്യങ്ങൾ അന്വേഷിയ്ക്കാൻ അവൻ മറന്നില്ല.
അടുത്ത വർഷം എവിടെയായിരിയ്ക്കും എങ്ങനെയായിരിയ്ക്കും എന്നൊന്നും അറിയില്ലെങ്കിലും ഒരു സിനിമയെങ്കിലും വന്ന് കണ്ടിരിയ്ക്കും, ഉറപ്പാണ്.
Comments
Post a Comment