Skip to main content

എടലാക്കുടി പ്രണയരേഖകളിലെ സാമൂഹിക മാനങ്ങൾ

മനുഷ്യ ജീവിതത്തെ പ്രചോദനാത്മകമായി മുന്നോട്ടു നയിയ്ക്കുന്നു എന്ന നിലയിൽ പ്രണയം എല്ലാ കാലത്തും പ്രസക്തമാണ്.ശാസ്ത്രവും മതങ്ങളും കലയും സാഹിത്യവും മറ്റും പല കോണുകളിൽ നിന്നും പ്രണയത്തെ നിർവ്വചിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. നളിനിയുടെ പ്രണയത്തിൽ നിന്നും ദിവാകരൻ സാമൂഹിക ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുയർത്തപ്പെട്ടത്, ഇഷ്ടമില്ലാതിരുന്നിട്ടും, മഹാത്മാ ഗാന്ധിയുമായിട്ടുള്ള വിവാഹ ശേഷം കസ്തൂർബയ്ക്കുണ്ടായ പരിവർത്തനങ്ങൾ, ശാരദാദേവിയുടെ പ്രണയ ജീവിതം എന്നിങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട്.



ചരിത്രത്തിലും കഥകളിലും പ്രണയം വ്യക്തികളെ സ്വാധീനിയ്ക്കുകയും അവരുടെ ബൗദ്ധിക ജീവിതത്തിൽ സാരമായ വ്യതിചലനങ്ങളുണ്ടായതിന്റെ തെളിവുകളുമുണ്ട്. പി കൃഷ്ണപിള്ളയുടെ പ്രണയ ജീവിതത്തിലേയ്ക്ക് വെളിച്ചം വിതറുന്ന ജീവചരിത്രനോവലാണ് കെ വി മോഹൻകുമാറിന്റെ 'എടലാക്കുടി പ്രണയരേഖകൾ '.

നോവലിലെ കഥാപാത്രങ്ങൾ ജീവനുള്ളവരായിരുന്നു. പ്രണയത്തിലൂടെ ഗ്രാമീണ പെൺകുട്ടിയായ തങ്കമ്മയുടെ ജീവിതത്തിൽ എങ്ങനെയുള്ള മാറ്റങ്ങളാണ് സാധ്യമായതെന്ന് അന്വേഷിയ്ക്കുമ്പോൾ, നോവലിന്റെ കേന്ദ്ര കഥാപാത്രമായി മാറുന്ന തങ്കമ്മയെയാണ് കാണാൻ സാധിയ്ക്കുന്നത്.
സ്വതന്ത്ര വ്യക്തിത്വമുള്ള കഥാപാത്രമായി തങ്കമ്മ നോവലിൽ ജീവിയ്ക്കുന്നു. കൃഷ്ണപിള്ളയെ ആദ്യമായി കാണുമ്പോഴുള്ള പ്രതികരണം, കൃഷ്ണപിള്ള ഏൽപ്പിച്ച രേഖകൾ സി ഓ മാത്യുവിന് നൽകുന്നതിൽ പുലർത്തുന്ന ജാഗ്രത, വിവേകപൂർണ്ണമായ പക്വത, സാമൂഹ്യവിമോചനത്തിനായുള്ള പോരാട്ടം, വിപ്ലവപ്രവർത്തനം എന്നിങ്ങനെ നിരവധി സന്ദർഭങ്ങളിൽ തങ്കമ്മ സ്വതന്ത്ര വ്യക്തിത്വമുള്ള സ്ത്രീയെന്ന് ബോധ്യപ്പെടുന്നു.പുരുഷന്റെ നിഴലായും പിന്നിലെ ശക്തിയായും മാത്രം അവതരിപ്പിച്ച് രണ്ടാം തരക്കാരിയാക്കി വളർത്തിയെടുത്ത സ്ത്രീ കഥാപാത്രസങ്കല്പത്തെ തങ്കമ്മയോടുള്ള നോവലിസ്റ്റിന്റെ സമീപനം പൊളിച്ചെഴുതുന്നു. പുസ്തകങ്ങളിൽ നിന്നും പുസ്തകങ്ങളിലേയ്ക്കാണ് കൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും പ്രണയം വളർന്നത്, അങ്ങനെ സഖാക്കളുമായി ആശയം പങ്കുവെയ്ക്കാനുള്ള ഉപാധിയായി തങ്കമ്മ മാറി. ജയിൽ വിമോചിതനായി പുറത്ത് വന്ന് തങ്കമ്മയെ സഖാവ് ജീവിത സഖിയാക്കി സ്വീകരിയ്ക്കുന്നതുവരെയുള്ള പ്രണയരേഖകൾ അത്യന്തം ഉദ്വേഗജനകമാണ്. ഒരു സി.എ.സിക്കും പിടികൊടുക്കാതെയാണ് തങ്കമ്മ മഹത്തായൊരു പ്രസ്ഥാനത്തിനു വേണ്ടിയുള്ള നിർണ്ണായക രേഖകൾ കൈമാറിക്കൊണ്ടിരുന്നത് .




നോവലിന്റെ എട്ടാം അധ്യായത്തിലാണ് അയ്യൻ പിള്ള പോലീസ് തങ്കമ്മയെ കണ്ടുമുട്ടുന്നത്. തങ്കത്തിന്റെ പക്കലുണ്ടായിരുന്ന ഹിന്ദി പുസ്തകങ്ങളാണ് അയാളുടെ ശ്രദ്ധയെ ആകർഷിച്ചത്. വായിക്കാൻ ഹിന്ദി പുസ്തകമുണ്ടോ എന്ന് ചോദിയ്ക്കുമ്പോൾ തങ്കം വെച്ച് നീട്ടുന്നത് ജയശങ്കർ പ്രസാദിന്റെ 'ചന്ദ്രഗുപ്ത ' എന്ന പുസ്തകമാണ്. പിന്നീട് പ്രേം ചന്ദിന്റെ 'ഗോദാൻ' എന്ന നോവൽ നൽകുന്നുണ്ട്. ഇന്ത്യയിൽ നവോത്ഥാനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, സാഹിത്യത്തിൽ ചുക്കാൻ പിടിച്ചത് പ്രേംചന്ദായിരുന്നു. നോവലിന്റെ പത്താം അധ്യായത്തിൽ തങ്കമ്മയോട് താൻ ജയിലിൽ വരാനുണ്ടായ സാഹചര്യത്തെപ്പറ്റി കൃഷ്ണപിള്ള വിസ്തരിച്ചിട്ടുണ്ട്. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമെന്തെന്ന് തങ്കമ്മയ്ക്ക് ബോധ്യമുണ്ടാകണം എന്ന ആഗ്രഹം കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു. ലോകപരിചയമില്ലാത്ത ഒരു പതിനേഴുകാരിയ്ക്ക് കമ്യൂണിസം എന്തെന്ന് തിരിച്ചറിവുണ്ടാകുന്നത് കൃഷ്ണപിള്ളയിലൂടെയാണ്. ജയിലിൽ നിന്നിറങ്ങിയ ശേഷം വിവാഹം ചെയ്യാനുള്ള ആഗ്രഹം തങ്കമ്മയുടെ അച്ഛനു മുന്നിൽ കൃഷ്ണപിള്ള അവതരിപ്പിക്കുന്ന സന്ദർഭത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിശ്ചയദാർഢ്യവും സ്ത്രീകളോടുള്ള സമീപനവും വെളിപ്പെടുന്നു. തനിക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രം തങ്കമ്മയെ വിവാഹം കഴിക്കണമെന്ന് അല്ല കൃഷ്ണപിള്ള പറയുന്നത്.തങ്കമ്മയ്ക്ക് എന്നെ ഇഷ്ടമുള്ളിടത്തോളം എന്ന പ്രയോഗം ഏറെ അർത്ഥവത്താണ്. മനുഷ്യരുടെ ശക്തി ദൗർബല്യങ്ങൾക്ക് അതീതരല്ല കമ്മ്യൂണിസ്റ്റുകാർ എന്ന ബോധം സാമൂഹ്യ പ്രമേയങ്ങൾ ആവിഷ്കരിക്കുന്ന ഭാവനാധിഷ്ഠിതകൃതികളിലും ഉണ്ടാവണമെന്നതാണ് താല്പര്യം .പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സംബന്ധിച്ച് സങ്കല്പങ്ങളിൽ അതിഗൗരവവും ഏറെക്കുറെ പരുക്കനുമായ  സ്വഭാവത്തിനുടമകളായാണ് ചിത്രീകരണം. എന്നാൽ പ്രണയവും സങ്കടവും വേദനയും സ്നേഹവും അടങ്ങുന്ന മാനുഷിക ഭാവങ്ങൾ ആഴത്തിൽ അനുഭവിക്കുന്നവരാണ് അവരെന്ന് അവരുടെ ജീവിതം തെളിയിക്കുന്നുണ്ട്.

ചരിത്രത്തിൽ ഇടം നേടിയ മഹത് വ്യക്തിത്വങ്ങളെയടക്കം ബാലിശമായ വാദങ്ങളിൽ ആക്ഷേപിക്കുന്ന കാലമാണിത്.ഈ സന്ദർഭത്തിൽ കേരളം കണ്ട മഹാനായ വിപ്ലവകാരിയുടെ പ്രണയ ജീവിതത്തെ മുൻനിർത്തി എഴുതപ്പെട്ട നോവൽ എന്ന നിലയിൽ 'എടലാക്കുടി പ്രണയരേഖകൾ ' കാലികമായും ചരിത്രപരവുമായ ദൗത്യം നിർവ്വഹിക്കുന്നു.കേവലം പരിമിതമായ അനുഭവ ലോകത്തിന്റെയും അറിവുകളുടെയും വെളിച്ചത്തിൽ ജീവിതത്തെ നോക്കിക്കണ്ടിരുന്ന തങ്കമ്മ എന്ന ഗ്രാമീണ പെൺകുട്ടിയുടെ വ്യക്തിത്വത്തിന് തന്നെക്കാൾ ബൗദ്ധികവും സാമൂഹികവുമായി ഉയർന്ന മണ്ഡലത്തിൽ നിലകൊള്ളുന്ന പി കൃഷ്ണപിള്ള എന്ന വിപ്ലവകാരിയോടുള്ള പ്രണയത്തിലൂടെ ഉണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ പരിണാമത്തിന്റെ ചരിത്രം കൂടിയാണ് ഈ നോവൽ. പ്രണയം കേവലം വൈയക്തികവും കാല്പനികവുമായ സ്വകാര്യതലത്തിൽ നിന്ന് സാമൂഹിക ജീവിതത്തിന്റെ വിശാലതയിലേക്ക് വ്യക്തിയെ പരിവർത്തിപ്പിയ്ക്കാൻ ശേഷിയുള്ള ശക്തിയാണെന്ന് നോവൽ അടിവരയിട്ടുറപ്പിയ്ക്കുന്നു.

Comments

Post a Comment

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...